ദില്ലി : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.


കെഎസ്ആർടിസി അടക്കം സർവീസ് നടത്താത്തതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ വലഞ്ഞത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. കൊച്ചിയിൽ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന് ജീവനക്കാർ പറഞ്ഞു.
തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.
മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നവർ കുടുങ്ങി
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നവർ റെയിൽവേ സ്റ്റേഷനിൽ വാഹനം ഇല്ലാതെ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യ സേവന മേഖലയായിട്ടും ഇവർക്ക് മെഡിക്കൽ കോളേജിൽ എത്താനായിട്ടില്ല. മെഡിക്കൽ കോളേജിൽ നിന്ന് തന്നെ വാഹനം എത്തിക്കാനാണ് ശ്രമം.
ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. രാവിലെ നെടുമ്പാശ്ശേരി യിലേക്കുള്ള രണ്ട് ലോ ഫ്ലോർ ബസുകൾ സർവീസുകൾ നടത്തി. ഏതാനും ഡ്രൈവർമാരും കണ്ടക്ടർമാരും എത്തുന്നുണ്ട്. ചമ്പക്കുളം വള്ളംകളി നടക്കുന്നതിനാൽ ഈ റൂട്ടിൽ സർവീസ് നടത്തിയേക്കും. പൊലീസ് നിർദേശമനുസരിച്ച് മാത്രം തീരുമാനം ദീർഘദൂര ബസുകൾ കടന്ന് പോകുന്നുണ്ട്. ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്നില്ല.
ഇടുക്കിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. കട്ടപ്പന നിന്നും 15 ബസുകളും കുമളിയിൽ നിന്നും 5 അയച്ചതായി കെഎസ്ആർടിസി അറിയിച്ചു.
കണ്ണൂരിൽ നിന്നും രാവിലെ സർവീസ് നടത്തിയത് കൊല്ലൂരിലേക്കുള്ള ഒരു ബസ് മാത്രമാണ്. 20 ലധികം സർവീസുകൾ മുടങ്ങി. ജീവനക്കാരിൽ ഭൂരിഭാഗവും ജോലിക്കെത്തിയിട്ടില്ല.
National strike updates